Thursday, June 23, 2016


കൃഷിനാശം: നഷ്ടപരിഹാരത്തിന്  കടമ്പകളേറെ

മണ്ണാര്‍ക്കാട് > കാട്ടാന നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ലഭിക്കാന്‍ കടമ്പകളേറെയെന്ന് കര്‍ഷകരുടെ പരാതി. മലയോര മേഖലയിലെ  കര്‍ഷകര്‍ക്കാണ് ഒന്നിനു പിറകേ ഒന്നായി ദുരിതം അനുഭവിക്കേണ്ടിവരുന്നത്. കഠിനാധ്വാനം നടത്തിയും പണം മുടക്കിയുമാണ് കര്‍ഷകര്‍ ഉപജീവനത്തിനായി വിളയിറക്കുന്നത്. കുടിവെളളവും ആഹാരവും തേടി നാട്ടിലിറങ്ങുന്ന കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചാണ് പലപ്പോഴും വനത്തിലേക്കു മടങ്ങുന്നത്. ബാങ്ക് വായ്പയും മറ്റും ഉപയോഗിച്ച് കൃഷിയിറക്കിയവര്‍ ഇതോടെ കണ്ണീരും കൈയുമായി സര്‍ക്കാര്‍ സഹായത്തിനായി ശ്രമിക്കുന്നത്. ഈ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കുകയാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നല്‍കണം. ഇവിടെനിന്നുള്ള ശുപാര്‍ശയോടെ  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. തുടന്ന്  ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിളകളുടെ നഷ്ടപരിഹാരം കണക്കാക്കും.
ഓരോകൃഷിയുടേയും നഷ്ടപരിഹാര തുക വ്യത്യസ്തമായിരിക്കും. കായ്ഫലമുള്ള തെങ്ങൊന്നിന് 200 ഉം, കവുങ്ങിന് 165 ഉം കുലച്ച വാഴക്ക് 110 രുപയുമാണ് നഷ്ടപരിഹാരം. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥന്റെ മനോഗതി അനുസരിച്ചാവും കര്‍ഷകന് ലഭിക്കുന്ന നഷ്ട പരിഹാരം.
സര്‍ക്കാരില്‍നിന്ന് കിട്ടുന്ന ആശ്വാസമാണല്ലോ എന്നു കരുതി കടലാസുകളെല്ലാം കൃത്യമായി നല്‍കിയാലും ധനസഹായം ലഭിക്കാന്‍ പിന്നേയും താമസിക്കും. സര്‍ക്കാര്‍ അലോട്ട്‌മെന്റ് ലഭ്യമാവുന്നമുറക്കേ പണം ലഭിക്കു. അടുത്ത സീസണാകുമ്പോഴായിരിക്കും ആദ്യവര്‍ഷത്തെ നഷ്ടപരിഹാരം ലഭിക്കുക.
മലയോര മേഖലയില്‍ കാട്ടാനകള്‍ കഴിഞ്ഞ ദിവസവും വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കാഞ്ഞിരപ്പുഴയിലെ പൂഞ്ചോല ,മാന്തോണി, തെങ്കരയിലെ തത്തേങ്ങലം, അലനല്ലൂരിലെ  എടത്തനാട്ടുകര, താണിക്കുന്ന്, പൊന്‍പാറ കോട്ടോപ്പാടം മേക്ലപ്പാറ, അമ്പലപ്പാറ മേഖലകളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം  കൃഷി നശിപ്പിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷമുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരമായി എണ്ണായിരം രൂപ ലഭിച്ചത് മെയ് മാസത്തിലായിരുന്നുവെന്ന് എടത്തനാട്ടുകര താണിക്കുന്നിലെ കര്‍ഷകന്‍ കൊഴിഞ്ഞുപോക്കില്‍ കൃഷ്ണന്‍ പറഞ്ഞു.

അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനത്തോടനുബന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം